മൂവാറ്റുപുഴ: നഗരഭാധ്യക്ഷ ജോയ്സ് മേരി ആന്റണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് രാവിലെ 10 ന് നഗരസഭ ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശക പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത വ്യാജമായി ചേര്‍ത്തുവെന്നാരോപിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രിയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത വ്യാജമായി ചേര്‍ത്ത ജോയ്സ് മേരി ആന്റണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് 24ന് വാര്‍ഡിലെ വോട്ടര്‍ നല്കിയ ഹര്‍ജി മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.
കോടതി അയച്ച നോട്ടീസ് നഗരഭാധ്യക്ഷ കൈപ്പറ്റിയില്ല. 1994 ലെ കേരള മുനിസിപ്പല്‍ ആക്ടിലെ സെക്ഷന്‍ 108 ലെ സബ്സുകള് (ഒന്ന് എ) പ്രകാരം നിര്ദ്ദേശപ്രത്രികയിലെ ഫോറം നമ്പര്‍ രണ്ട് എ യില്‍ നല്കിയ വിവരങ്ങള്‍ വ്യാജമാണന്നും അതിനാല്‍ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 178 (1) (സിഎ) പ്രകാരം തെരഞ്ഞെടുപ്പ് അസാധുവാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
വാർത്താസമ്മേളനത്തിൽ സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ഷൈന്‍ ജേക്കബ്, സിപിഎം മുന്‍സിപ്പല്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
സമരം രാഷ്ട്രീയ പ്രേരിതം: എംപി
മൂവാറ്റുപുഴ: നഗരസഭാധ്യക്ഷ ജോയ്സ് മേരി ആന്റണിക്കെതിരായ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. അനാവശ്യമായി പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും വിജയിച്ച് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രം നഗരസഭാധ്യക്ഷയായ വ്യക്തിയാണ് ജോയ്സ്.
കോടതിയില്‍ അടിസ്ഥാനമില്ലാത്ത പരാതികള്‍ നല്കി അതിന്റെ പേരില്‍ സമര കോലാഹലം സൃഷ്ടിച്ച് രാഷ്ട്രീയ വിവാദം സൃഷ്ടിക്കാമെന്നത് മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള പ്രചാര വേലകള്‍ ഏക്കലവും സിപിഎം നടത്തി വരുന്നതാണെന്നും മൂവാറ്റുപുഴയുടെ സമഗ്രപുരോഗതിക്കായി ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കുന്ന നഗരസഭാധ്യക്ഷയ്ക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹത്തില്‍ വലിയ അംഗീകാരമുണ്ടെന്നും ഡീന്‍ പറഞ്ഞു. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളിക്കളയുമെന്നും ജനങ്ങളെ അണിനിരത്തി യുഡിഎഫ് അംഗംകൂടിയായ നഗരസഭാധ്യക്ഷയെ സംരക്ഷിക്കുമെന്നും ഡീന്‍ കുര്യാക്കോസ് എംപി വ്യക്തിമാക്കി.